
ജയ്പൂർ: സമൂഹമാധ്യമങ്ങളിൽ അശ്ലീല വിഡിയോകൾ വൈറലായ സാഹചര്യത്തിൽ രാജസ്ഥാനിലെ മുൻ എംഎൽഎയെ കോൺഗ്രസ് പുറത്താക്കി. രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള മുൻ എംഎൽഎയായ മേവാറാം ജെയിനെയാണ് പുറത്താക്കിയത്.
മേവാറാമിന്റെ പ്രവർത്തനങ്ങൾ പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നു കാണിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടസാരയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിൻ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
നേരത്തെയും മേവാറാമിന്റെ അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് വിഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട അദ്ദേഹം കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നു.
ബാർമർ നിയമസഭാ മണ്ഡലത്തിൽനിന്ന് മൂന്നു തവണ എംഎൽഎയായ മേവാ റാം ജെയ്നിനെതിരെ 2023 ഡിസംബർ 20ന് ജോധ്പുരിൽ ഒരു യുവതി ബലാത്സംഗം ആരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസിൽ ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനിടെ, തന്റെ സ്വാധീനം ഉപയോഗിച്ച് മറ്റൊരു കേസ് റജിസ്റ്റർ ചെയ്യുകയും ലൈംഗികാതിക്രമത്തിന് യുവതിയെ അറസ്റ്റു ചെയ്യുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്.