
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബൻസ്‌വാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിലെ മുസ്‌ലിംകളെക്കുറിച്ചുള്ള പരാമർശം വലിയ വിവാദമാകുന്നു. രാജ്യത്തിന്റെ സ്വത്ത് മുഴുവൻ കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയുടെ പ്രസംഗം. “രാജ്യത്തിന്റെ സമ്പത്തിനു മുകളിൽ ഏറ്റവും കൂടുതൽ അവകാശമുള്ളത് മുസ്‌ലിങ്ങള്‍ക്കാണ് എന്നാണ് മൻമോഹൻസിങ് പറഞ്ഞത്..മുമ്പ്, കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ, രാജ്യത്തിൻ്റെ സ്വത്തിൽ മുസ്ലീങ്ങൾക്കാണ് ആദ്യ അവകാശം എന്ന് അവർ പറഞ്ഞിരുന്നു. ഇതിനർത്ഥം ഈ സ്വത്ത് ആർക്ക് വിതരണം ചെയ്യുമെന്നാണ്? കൂടുതൽ കുട്ടികളുള്ളവർക്ക് ഇത് വിതരണം ചെയ്യും. നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യണം, നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ…അമ്മമാരേ പെങ്ങന്മാരേ.. നിങ്ങളുടെ താലിമാല പോലും അവർ കൊണ്ടുപോകും.. കോൺഗ്രസിൻ്റെ പ്രകടന പത്രികയിൽ അതാണ് പറയുന്നത്. ” ഈ പ്രസംഗമാണ് വിവാദമായത്.
ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയുള്ള നിരാശ നരേന്ദ്രമോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഭയം കാരണം അദ്ദേഹം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്. കോൺഗ്രസിന്റെ വിപ്ലവകരമായ പ്രകടനപത്രികയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യം ഇനി തൊഴിലിനും ഭാവിക്കും വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനെതിരെയാണ് കോണ്‍ഗ്രസടക്കം രംഗത്തുവന്നിട്ടുള്ളത്. അധികാരത്തിനുവേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആർ.എസ്.എസ്സിന്റേയും ബി.ജെ.പിയുടേയും പരിശീലത്തിന്റെ പ്രത്യേകതയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. രാജ്യത്തെ 140 കോടി ജനങ്ങൾ ഇനി ഈ നുണയുടെ ഇരകളാകാൻ പോകുന്നില്ല. കോൺഗ്രസിന്റെ പ്രകടനപത്രിക ഓരോ ഇന്ത്യക്കാരനുമുള്ളതാണ്. അത് തുല്യതയെക്കുറിച്ചും എല്ലാവരുടെ നീതിയെക്കുറിച്ചും സംസാരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയുടെ അന്തസ്സ് മോദിയോളം താഴ്ത്തിയിട്ടില്ലെന്നും ഖാർഗെ എക്സിൽ ആരോപിച്ചു.
Congress To Distribute Assets of Country To Muslims Row Over Modi Speech