‘അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു’; മോദിക്ക് പിന്നാലെ യോഗിയും

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാൻ വിദ്വേഷ പ്രസംഗത്തിനു പിന്നാലെ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞുവെന്നാണ് ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ ബിജെപിയുടെ പ്രചാരണപരിപാടിയില്‍ സംസാരിക്കവെ യോഗി ആദിത്യനാഥ് പറഞ്ഞത്.

“കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ഒറ്റിക്കൊടുത്തു, വീണ്ടും കള്ള പ്രകടനപത്രികയുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്നാണ് പ്രകടനപത്രിക കോണ്‍ഗ്രസ് പറയുന്നത്. നിങ്ങൾ പറയൂ, ബാബാ സാഹിബ് ഭീംറാവു അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനയാണോ അതോ ശരീഅത്ത് ആണോ ഈ രാജ്യം ഭരിക്കുന്നത്?” ആദിത്യനാഥ് ചോദിച്ചു.

“1970-ല്‍ കോണ്‍ഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം ഉയര്‍ത്തി. എന്നാല്‍, ദാരിദ്ര്യം നിര്‍മാര്‍ജനംചെയ്യപ്പെട്ടില്ല. പക്ഷേ, രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഒരു കുടുംബത്തിന് സ്വാതന്ത്ര്യം ലഭിച്ചു. രാജ്യത്തിന്റെ പൊതുസ്വത്തില്‍ മുസ്ലിങ്ങള്‍ക്കാണ് ആദ്യ അവകാശമെന്ന് പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് പറഞ്ഞു. അങ്ങനെയെങ്കില്‍ നമ്മുടെ ദളിതരും പിന്നാക്കക്കാരും പാവപ്പെട്ടവരും കര്‍ഷകരും എവിടേക്ക് പോവും,” യോഗി ആദിത്യനാഥ് ചോദിച്ചു.

കോൺഗ്രസ് പ്രകടനപത്രികയിൽ ജനങ്ങളുടെ സ്വത്ത് പുനർവിഭജനം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലികളിൽ പറഞ്ഞിരുന്നു. രാജ്യത്തെ സ്വത്തുക്കള്‍ മുസ്ലിങ്ങള്‍ക്കു നല്‍കാനാണ് കോണ്‍ഗ്രസ് നീക്കമെന്നായിരുന്നു മോദിയുടെ ആരോപണം.

More Stories from this section

family-dental
witywide