ക്യാപിറ്റോൾ കലാപക്കേസിൽ ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി: ഇല്ലിനോയി പ്രൈമറിയിൽ മൽസരിക്കുന്നതിന് കോടതി വിലക്ക്

മാർച്ച് 19 നു ഇല്ലിനോയിൽ നടക്കുന്ന റിപ്പബ്ളിക്കൻ പ്രൈമറിയിൽ മൽസരിക്കുന്നതിൽ നിന്ന് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ കോടതി വിലക്കി. ക്യാപിറ്റോൾ കലാപക്കേസിലാണ് ഈ വിധി വന്നിരിക്കുന്നത്. ഇതേ കേസിൽ കൊളറാഡോ, മെയ്‌ൻ സംസ്ഥാനങ്ങളും സമാന വിധി പുറപ്പെടുവിച്ചിരുന്നു.

ജനുവരി 6ലെ ക്യാപിറ്റോൾ കലാപത്തിൽ ട്രംപിന് പങ്കുണ്ടെന്നും അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി ലംഘിച്ചുവെന്നുമുള്ള വാദത്തെ കുക്ക് കൗണ്ടി സർക്യൂട്ട് ജഡ്ജി ട്രേസി പോർട്ടർ അനുകൂലിക്കുകയായിരുന്നു. എന്നാൽ ട്രംപിന് അപ്പീൽ പോകാൻ അവസരമുണ്ട്. അന്തിമഫലം യുഎസ് സുപ്രീം കോടതിയാണ് തീരുമാനിക്കുക.

ട്രംപിൻ്റെ വക്താവ് ഈ വിധിയെ ഭരണഘടനാ വിരുദ്ധം എന്നാണ് വിശേഷിപ്പിച്ചത്. “ ജോർജ് സോറോസിൻ്റെ സാമ്പത്തിക പിന്തുണയുള്ള ഡെമോക്രാറ്റ് ഗ്രൂപ്പുകൾ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുകയാണ്. അവർ ട്രംപ് മൽസരിക്കുന്നതു തന്നെ തടയാൻ ശ്രമിക്കുകയാണ്. ഈ വിധിക്കെതിരെ തീർച്ചയായും അപ്പീൽ പോകും.” വക്താവ് വ്യക്തമാക്കി.

2021 ലെ ക്യാപിറ്റോൾ കലാപത്തിനിടെ ട്രംപിൻ്റെ പ്രവർത്തനങ്ങൾ കലാപത്തിന് തുല്യമാണെന്ന അനുമാനത്തിൽ ഡിസംബറിൽ റിപ്പബ്ലിക്കൻ പ്രൈമറി ബാലറ്റിൽ ഹാജരാകുന്നതിൽ നിന്ന് കൊളറാഡോയിലെ സുപ്രീം കോടതിയും ട്രംപിനെ വിലക്കിയിരുന്നു. കൊളറാഡോ കേസിനെതിരെ ട്രംപ് ഇതിനകം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. സുപ്രീം കോടതി ഈ മാസം ആദ്യം കേസിൽ വാദം കേട്ടിരുന്നു.

കലാപത്തിലോ വിപ്ലവത്തിലോ പങ്കെടുത്ത വ്യക്തി പ്രസിഡൻ്റ് പദവി വഹിക്കുന്നത് വിലക്കുന്ന, ആഭ്യന്തരയുദ്ധ കാലത്തെ ഭരണഘടനാ ഭേദഗതിയെ തുടർന്നുണ്ടായ നിയമം അടിസ്ഥാനമാക്കിയാണ് ട്രംപിനെതിരെ വിധി വന്നിരിക്കുന്നത്.

Court kicks Trump out from Illinois primary ballot

More Stories from this section

family-dental
witywide