‘വിദേശ സർവകലാശാല’യിൽ സിപിഐ ഇടയുന്നു, നയം മാറ്റുന്നത് കൂടിയാലോചിക്കണം

തിരുവനന്തപുരം: വിദേശ സര്‍വകലാശാലകൾക്ക് കേരളത്തിൽ ക്യാമ്പസ് തുറക്കാൻ അനുമതി നൽകാനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തിനെതിരെ സി പി ഐ രംഗത്ത്. സർക്കാർ തീരുമാനം ഇടത് പക്ഷ നയത്തിന് വിരുദ്ധമെന്ന നിലപാടിലാണ് സി പി ഐ. ഇക്കാലമത്രയും പിന്തുടന്ന നയം മാറ്റുമ്പോൾ വേണ്ടത്ര കൂടിയാലോചനകൾ നടത്തേണ്ടതാണ്. എന്നാൽ സർക്കാരിന്റെ ഭാഗത്ത്‌ നിന്നും അതുണ്ടായില്ലെന്ന വിമർശനമാണ് സി പി ഐ മുന്നോട്ട് വയ്ക്കുന്നത്. സി പി ഐ എക്സിക്യുട്ടീവിൽ യോഗത്തിൽ വലിയ വിമർശനം ഉയർന്നു എന്നാണ് റിപ്പോർട്ടുകൾ. ഇടതു മുന്നണി യോഗത്തിൽ ചർച്ച ചെയ്യാതെ ബജറ്റ് നയത്തിലൂടെ മാത്രം പ്രഖ്യാപിക്കേണ്ട വിഷയമല്ല വിദേശ സർവകലാശാലകളുടെ കാര്യത്തിലെ സർക്കാരിന്റെ നയംമാറ്റം എന്ന പൊതുവികാരമാണ് സി പി ഐ യോഗത്തിൽ ഉയർന്നത്. വിദേശ സര്‍വ്വകലാശാലകളേയും സ്വകാര്യ സര്‍വകലാശാലകളേയും പ്രോത്സാഹിപ്പിക്കുമെന്ന ബജറ്റ് നയത്തിൽ വേണ്ടത്ര കൂടിയാലോചനകൾ നടത്താൻ മുന്നണി തയാറാകണം എന്ന് സി പി ഐ ആവശ്യമുന്നയിക്കും. മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് വേണം നിർണായക നയംമാറ്റം നടത്താൻ എന്ന നിലപാട് സി പി എം നേതൃത്വത്തെ അറിയിക്കാനും സി പി ഐ തീരുമാനമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും സിപിഎം നേതൃത്വവുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്താൻ സിപിഐ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

CPI against budget proposal foreign universities in kerala

Also Read