
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക സി പി ഐ പുറത്തിറക്കി. 33 ശതമാനം വനിതാ സംവരണവും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 700 രൂപയാക്കി ഉയർത്തുമെന്നുമടക്കമുള്ള നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. സി എ എയും യു എ പി എയും റദ്ദാക്കുമെന്നും സി പി ഐ തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുവച്ചിട്ടുണ്ട്. പഴയ പെൻഷൻ സ്‌കീം പുന:സ്ഥാപിക്കും. ഗവർണർ പദവി ഇല്ലാതാക്കും. ഇ ഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിന് കീഴിലാക്കും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.
അഗ്നിപഥും നിർത്തലാക്കാൻ പോരാടുമെന്നും ജാതി സെൻസസ് നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞടുപ്പിൽ ബി ജെ പിയേയും സഖ്യ കക്ഷികളെയും തോൽപ്പിക്കാനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും ഡി രാജ ആവശ്യപ്പെട്ടു.
CPI releases Lok Sabha election manifesto, promises to scrap CAA












