
തിരുവനന്തപുരം: മുസ്ലിം ലീഗിന് സീറ്റ് വിറ്റെന്ന ആരോപണത്തിൽ പിവി അന്‍വറിനെതിരെ സി പി ഐ നിയമ നടപടി തുടങ്ങി. ഏറനാട് സീറ്റ് മുസ്ലിം ലീഗിന് വിറ്റെന്ന് ആലപ്പുഴയില്‍ ഈ മാസം 14 ന് നടത്തിയ പത്ര സമ്മേളനത്തിലാണ് അൻവർ ആരോപിച്ചത്. അൻവർ ആരോപണം പരസ്യമായി തിരുത്തണമെന്നും അല്ലാത്ത പക്ഷം 1 കോടി നഷ്ടപരിഹാരം തേടിയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് സി പി ഐ നോട്ടീസിൽ പറയുന്നത്. തിരുവനന്തപുരം ആനയറ സ്വദേശിയും സി പി ഐ അഭിഭാഷക സംഘടനാ നേതാവുമായ എസ് എസ് ബാലുവിന്‍റെ പേരിലാണ് നോട്ടീസ് അയച്ചത്. അഭിഭാഷകനായ എം സലാഹുദ്ദീന്‍ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അൻവറിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണ്. വ്യാജമായ ഈ ആരോപണം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അവമതിപ്പും, മാനഹാനിയും ഉണ്ടാക്കിയതായും നോട്ടീസില്‍ പറയുന്നു. 15 ദിവസത്തിനകം വാർത്താ സമ്മേളനം വിളിച്ച് ചേർത്ത് ആരോപണം തിരുത്തിയില്ലെങ്കില്‍ അന്‍വറില്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കുന്നതുൾപ്പടെയുളള നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 14 ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സി പി ക്കെതിരെ രൂക്ഷ വിമർശനം നടത്തുന്നതിനിടെയാണ് അൻവർ സീറ്റ് വിൽപ്പന ആരോപണവും ഉന്നയിച്ചത്. സി പി ഐ 2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലീംലീഗിന് വില്‍പ്പന നടത്തിയെന്നായിരുന്നു അൻവറിൻ്റെ ആരോപണം. 2011 ലെ വില്‍പ്പനയ്ക്ക് അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവൻ നേതൃത്വം നല്‍കിയെന്നും 25 ലക്ഷം രൂപക്ക് മുസ്ലീം ലീഗിന് സീറ്റ് വിറ്റു എന്നുമായിരുന്നു ആരോപണം.