ലൈംഗികാരോപണം: മുകേഷിനെ കൈവിടാതെ സിപിഎം, എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല; പാർട്ടിയിൽ ഭിന്നത

ലൈംഗികാരോപണം ഉയര്‍ന്നിട്ടും നടന്‍ എം. മുകേഷ്, എംഎല്‍എ സ്ഥാനത്ത് തുടരുന്നതിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. എംഎല്‍എ സ്ഥാനം രാജിവയ്പ്പിക്കേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍ അമര്‍ഷം അറിയിച്ചത്. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ച നേതാവല്ല മുകേഷന്ന് നേതാക്കളില്‍ ചിലര്‍ നിലപാടെടുത്തു. കൊല്ലത്ത് ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയായേക്കും. മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.

മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വാദത്തിലാണ് പാര്‍ട്ടി പ്രതിരോധം. സമാന ആരോപണങ്ങളില്‍ യുഡിഎഫ് എം.എല്‍.എ.മാര്‍ രാജിവെച്ചിട്ടില്ലെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നിലപാട് അനുസരിച്ച് തുടര്‍നടപടിയെന്ന ധാരണയിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞത്. അതിനുശേഷമാണ് വെളിപ്പെടുത്തലുകളുടെ പരമ്പരയുണ്ടായത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടിവന്നു. പിന്നാലെ മുകേഷും ആരോപണം നേരിടുകയാണ്.

മുകേഷ് മോശം ഭാഷയില്‍ സംസാരിച്ചുവെന്നു നടി മിനു മുനീര്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ, 2018-ല്‍ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും മുകേഷിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു എന്നായിരുന്നു ടെസിന്റെ ആരോപണം. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റിയെന്നും ടെസ് പറഞ്ഞിരുന്നു.

Also Read

More Stories from this section

family-dental
witywide