‘വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്’; അൻവറിൻ്റെ വീടിന് മുന്നിൽ സിപിഎം ഫ്ലക്സ്

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വീടിന് മുന്നില്‍ സിപിഎം ഫ്ലക്സ് ബോര്‍ഡ്. ‘വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്’ എന്നെഴുതിയ ഫ്‌ളക്‌സാണ് സ്ഥാപിച്ചത്. സിപിഎം ഒതായി ബ്രാഞ്ചിന്റെ പേരിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും ഫോട്ടോ സഹിതമാണ് അന്‍വറിന് എതിരെ ഫ്ലക്സ് സ്ഥാപിച്ചത്.

അതേസമയം മലപ്പുറം തുവ്വൂരില്‍ അന്‍വറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുള്ള ഫ്ലക്സും സ്ഥാപിച്ചിട്ടുണ്ട്. കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നത്.

ഇന്നലെ നിലമ്പൂരിൽ പി.വി. അൻവർ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയുമടക്കം പേരെടുത്ത് പറഞ്ഞാണ് അന്‍വര്‍ വിമര്‍ശിച്ചത്. പാർട്ടിക്കുള്ളിൽ കടുത്ത അടിമത്തമാണെന്നും സഖാക്കള്‍ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥയെന്നും കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നും അന്‍വര്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കൊപ്പം പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് പി വി അന്‍വര്‍ ഉന്നയിച്ചത്. പി ശശി കാട്ടുകള്ളനാണെന്നും പി ശശിയാണ് മുഖ്യമന്ത്രിയെ കേരള ജനതയ്ക്ക് മുന്നില്‍ വികൃതമാക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. പി ശശിയും എഡിജിപി അജിത് കുമാറും ചതിക്കുമെന്ന് മുഖ്യമന്ത്രിയോട് താന്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയും താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ കേട്ടഭാവം നടിച്ചില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയി. അതിന് കാരണക്കാരന്‍ പി ശശിയാണ്. കേരളീയ ജനസമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.

അന്‍വറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഐഎം നേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി. ജനങ്ങൾ നൽകിയ സൂര്യ തേജസാണ് മുഖ്യമന്ത്രിയെന്നും അൻവറിന്റെ വർത്തമാനത്തിൽ കെട്ടുപോകുന്നതല്ല അതെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. അൻവർ എന്ന കളയ്കക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്നും ഉത്തരം താങ്ങുന്നു എന്നു കരുതുന്ന പല്ലി മാത്രമാണ് അൻവറെന്നുമായിരുന്നു മന്ത്രി വി. ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച അൻവറിനെ പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് തീരുമാനം.

More Stories from this section

family-dental
witywide