
തിരുവനന്തപുരം: ഇടതുപക്ഷ നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയും മുതിര്‍ന്ന നേതാവുമായ തോമസ് ഐസക്. പാര്‍ട്ടി ജനങ്ങളുടേതാണ് എന്ന് മറക്കരുതെന്നും തിരുത്തേണ്ട തെറ്റുകള്‍ തിരുത്തുക തന്നെ വേണമെന്നും തോമസ് ഐസക് പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ കാരണം എന്തെന്ന് വിലയിരുത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം അനുഭാവികളില്‍ ഒരു വിഭാഗം എതിർത്ത് വോട്ട് ചെയ്തു. എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ശൈലി തൃപ്തികരമാണോ? അഴിമതി സംബന്ധിച്ചുള്ള ആക്ഷേപങ്ങളിലുള്ള ദേഷ്യമാണോ? സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അനിഷ്ടമാണോ ? തങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ഉണ്ടായ ദേഷ്യം. അതിന്റേതാണോ ?’ – ഇതെല്ലാം വിലയിരുത്തണമെന്ന് ഐസക് ആവശ്യപ്പെട്ടു. ഒരു പക്ഷവും ഇല്ലാത്ത ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് യുവജനങ്ങള്‍. അവരെയൊക്കെ അകറ്റുന്ന രീതിയിലുള്ള പദപ്രയോഗങ്ങളും ശൈലികളും വെല്ലുവിളികളുമെല്ലാം തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിച്ച് പോകണം. അവര്‍ പറയുന്ന കാര്യങ്ങള്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അഭിപ്രായങ്ങള്‍ പരിഗണിക്കുക തന്നെ വേണം. പാര്‍ട്ടി, പാര്‍ട്ടിക്കാരുടേതല്ല ജനങ്ങളുടെ പാര്‍ട്ടിയാണ്. തുറന്ന മനസ്സോടെ അവരുടെ വിമര്‍ശനങ്ങളെല്ലാം കേള്‍ക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
CPM Leader Thomas Issac Criticizes party Leaders for Election Defeat