
കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതികൂടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. സ്മൃതി കുടീരങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പ്രത്യാഘാതം വലുതായിരിക്കുമെന്ന് സി പി എം സെക്രട്ടറി വ്യക്തമാക്കി. കണ്ണൂരിൽ വലിയ സംഘർഷമുണ്ടായ കാലങ്ങളിൽ പോലും ഇത്തരത്തിൽ സ്മൃതികുടീരത്തിന് നേരെ അക്രമണം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
സംഭവം സംസ്ഥാന സർക്കാർ ഗൗരവത്തിൽ അന്വേഷിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കണം. പാർട്ടി പ്രവർത്തകർ ഇത്തരം പ്രകോപനത്തിൽ വീഴരുതെന്നും ആത്മസംയമനം പാലിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
മുൻ മുഖ്യമന്ത്രി ഇ കെ നായനാര്‍, സി പി എം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ എന്നിവരടക്കമുള്ളവരുടെ സ്മൃതികുടീരങ്ങളാണ് രാസദ്രാവകം ഒഴിച്ച് വികൃതമാക്കിയ നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണത്തിനായി എ സി പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അതിനിടെ യു ഡി എഫ് സംഘവും പയ്യാമ്പലത്ത് സന്ദർശനം നടത്തി. ഡി സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, ടി ഒ മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
CPM Secretary MV Govindan response on attack against payyambalam cpm leaders tomb