
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോൺഗ്രസിനും (എം) നൽകാൻ തയ്യാറായി സിപിഎം. എകെജി സെന്ററിൽ നടന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനം. സിപിഎം സീറ്റ് വിട്ടുകൊടുത്തതോടെയാണ് ഇരുപാർട്ടികൾക്കും രാജ്യസഭ സീറ്റ് ലഭിച്ചത്. സിപിഐയും കേരള കോൺഗ്രസും നിലപാടിൽ ഉറച്ചുനിന്നതോടെയാണ് സീറ്റ് വിട്ടുകൊടുക്കാൻ സിപിഎം തീരുമാനിച്ചത്.
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും സിപിഐയിലെ പിപി സുനീറും രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥികളാകും.
നേരത്തെ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് സിപിഐ ആയുള്ള ചര്‍ച്ചയില്‍ സിപിഎം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായത്.സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് ചേക്കേറുമോയെന്ന ആശങ്കയാണ് സീറ്റ് വിട്ടുകൊടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. സീറ്റ് ലഭിക്കാത്തതിൽ ആർജെഡി പ്രതിഷേധം അറിയിച്ചു.