
മോന്‍സൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ്‌ക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം. സുധാകരനെ പ്രതിയാക്കി ആദ്യ കുറ്റപത്രമാണ് എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. തട്ടിപ്പിനു വേണ്ടി സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‍പി ആര്‍ റസ്തം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്. മോന്‍സണ്‍ വ്യാജ ഡോക്ടറാണന്നറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് സുധാകരണെതിരെയുള്ള ആരോപണം. 420, 406, 120 ബി വകുപ്പുകൾ ചുമത്തിയാണ് കുറ്റപ്പത്രം സമർപ്പിച്ചത്.
25 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ കെ സുധാകരൻ 10 ലക്ഷം കൈപ്പറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ ജൂൺ മാസം ക്രൈംബ്രാഞ്ച് കെ സുധാകരനെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നായിരുന്നു ക്രൈം ബ്രാഞ്ച് നടപടി. തുടർന്ന് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കെ സുധാകരനെ ചോദ്യം ചെയ്തിരുന്നു.
2018 ലാണ് കേസിന് ആസ്പദമായ സംഭവം. 2018-ൽ സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൺ മാവുങ്കലിന് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദ് മൊഴി നൽകിയിരുന്നത്. എന്നാൽ ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു.
Crime branch submitted chargesheet against k Sudhakaran in Monson Mavunkal case