ദാന ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലര്‍ച്ചെ തീരംതൊടും; അതീവ ജാഗ്രതയില്‍ ഒഡീഷയും പശ്ചിമ ബംഗാളും, സ്‌കൂളുകള്‍ അടച്ചു, ട്രെയിനുകള്‍ റദ്ദാക്കി

കൊല്‍ക്കത്ത: മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന ദാന ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലര്‍ച്ചെ തീരം തൊടുമെന്നതിനാല്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത. സര്‍ക്കാരുകള്‍ ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചുഴലിക്കാറ്റ് ബാധിക്കുമെന്ന് കരുതുന്ന പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

14 ജില്ലകളിലെ 3,000 ഗ്രാമങ്ങളില്‍ നിന്നുള്ള 10 ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാന്‍ ഒഡീഷ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് സംസ്ഥാനത്തെ പകുതിയോളം ആളുകളെയും ബാധിച്ചേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍കരുതലായി നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതോടെ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.

ഏത് ആകസ്മിക സാഹചര്യങ്ങളിലും വേഗത്തില്‍ പ്രതികരിക്കാന്‍ തങ്ങള്‍ അതീവ ജാഗ്രതയിലാണെന്നും കപ്പലുകളും വിമാനങ്ങളും കരുതല്‍ തുടരുന്നുണ്ടെന്നും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഒഡീഷയിലെ പുരി, പശ്ചിമ ബംഗാള്‍ തീരം, സാഗര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ദാന ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃതുഞ്ജയ് മൊഹപത്ര പറഞ്ഞു.

ചുഴലിക്കാറ്റ് ഷെല്‍ട്ടറുകള്‍, വെള്ളപ്പൊക്ക ഷെല്‍ട്ടറുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ ജനങ്ങള്‍ക്ക് അഭയം നല്‍കുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഐഎംഡി പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ അംഗുല്‍, പുരി, നയാഗര്‍, ഖോര്‍ധ, കട്ടക്ക്, ജഗത്സിംഗ്പൂര്‍, കേന്ദ്രപാര, ജാജ്പൂര്‍, ഭദ്രക്, ബാലസോര്‍, കിയോഞ്ജര്‍, ധെങ്കനാല്‍, ഗഞ്ചം, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളില്‍ ഒഡീഷ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide