പ്രണയിച്ചുപോയി എന്നതാണ് തെറ്റ്; ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു

ലക്‌നൗ: പ്രണയിച്ചതിന്റെ പേരില്‍ ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി മര്‍ദ്ദിച്ചു കൊന്നു. ഉത്തര്‍ പ്രദേശ് മുസാഫര്‍നഗര്‍ ജില്ലയിലെ ഖതൗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജസോല ഗ്രാമത്തിലാണ് സംഭവം.

അങ്കിത് എന്ന 21 വയസുകാരനാണ് കൊല്ലപ്പെട്ടത്. ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരില്‍ അങ്കിതിനെ ഞായറാഴ്ച വൈകുന്നേരം മുതല്‍ ബന്ദിയാക്കുകയായിരുന്നുവെന്ന് അങ്കിതിന്റെ വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗുരുതര പരിക്കേറ്റ നിലയിലാണ് അങ്കിതിനെ പൊലീസ് കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതുവരെ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 302 (കൊലപാതകം), പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.