മുന്‍ എം.എല്‍.എയും ഗുണ്ടാനേതാവുമായ മുഖ്താര്‍ അന്‍സാരിയുടെ മരണം സ്ലോ പോയ്‌സണിങ് മൂലം; ആരോപണവുമായി മകന്‍, അന്വേഷണം

ന്യൂഡല്‍ഹി: വ്യാഴാഴ്ച അന്തരിച്ച മുന്‍ എം.എല്‍.എയും ഗുണ്ടാനേതാവുമായ മുഖ്താര്‍ അന്‍സാരിയുടെ മരണം സ്ലോ പോയ്‌സണിങ് മൂലമെന്ന് ആരോപിച്ച് മകന്‍ ഉമര്‍ അന്‍സാരി രംഗത്ത്. അന്‍സാരിയുടെ സഹോദരനും ഗാസിപൂര്‍ എംപിയുമായ അഫ്സല്‍ അന്‍സാരിയും സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു.

2005 മുതല്‍ ജയിലില്‍ കഴിയുന്ന മുഖ്താര്‍ അന്‍സാരി (60) വ്യാഴാഴ്ചയാണ് ഉത്തര്‍പ്രദേശിലെ ബന്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇയാളുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. ഇയാളുടെ ആന്തരാവയവങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

മുഖ്താര്‍ അന്‍സാരി ജയിലില്‍ സ്ലോ വിഷബാധയ്ക്ക് വിധേയനായെന്നാണ് മകന്റെ അവകാശവാദം. ഇതേതുടര്‍ന്ന് ജയിലില്‍ കിടന്ന മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് ബന്ദയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച ബരാബങ്കി കോടതിയില്‍ മുഖ്താര്‍ ഒരു അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതില്‍ തനിക്ക് ഭക്ഷണത്തോടൊപ്പം കുറച്ച് വിഷ പദാര്‍ത്ഥം നല്‍കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ച്ച് 19 ന് ഭക്ഷണം കഴിച്ചതിന് ശേഷം തന്റെ ഞരമ്പുകളും കൈകാലുകളും വേദനിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

അതേസമയം, ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് ഇന്ന് സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പുറപ്പെടുവിച്ചു. മൗവില്‍ നിന്ന് അഞ്ച് തവണ എം.എല്‍.എയായ മുഖ്താര്‍ അന്‍സാരിക്കെതിരെ 60 ക്രിമിനല്‍ കേസുകളുണ്ട്.

Death of Mukhtar Ansari due to slow poisoning; Son with allegation

More Stories from this section

family-dental
witywide