
ഡൽഹി: വയനാട് ഉരുൾപൊട്ടൽ പ്രകൃതി ദുരന്തം ലോകസഭയിൽ ചർച്ചയാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാടിന്റെ വേദന നേരിൽ കണ്ടറിഞ്ഞ അനുഭവം ലോകസഭയിൽ വിവരിച്ച സ്ഥലത്തെ മുൻ എം പി, വയനാട് ഉരുൾപൊട്ടൽ ദേശിയ ദുരന്തമായി പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടു. ദേശിയ ദുരന്തമായി പ്രഖ്യാപിച്ച ശേഷം വയനാടിന് സമഗ്രമായ പുനരധിവാസ പാക്കേജും വർധിപ്പിച്ച നഷ്ടപരിഹാരവും നൽകണമെന്നും രാഹുൽ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
കനത്ത മഴയിൽ വയനാട്ടിലെ മലയോര മേഖലകളിൽ ഉണ്ടായത് ഭീകരമായ ഉരുൾപൊട്ടലാണെന്ന് രാഹുൽ വിവരിച്ചു. ഏകദേശം 400 ലധികം പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓഗസ്റ്റ് 2 ന് വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ ആളുകളെ താൻ സന്ദർശിച്ചെന്നും ഭയാനകമായ കാഴ്ചയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തത്തിൽ കുടുംബാംഗങ്ങളും വീടും നഷ്ടപ്പെട്ട ആളുകളെ കാണുന്നതിൽ തനിക്ക് വളരെ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ പുനർനിർമ്മിക്കാൻ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് എല്ലാവിധ സഹായവും നൽകണമെന്നും രാഹുൽ ആവശ്യപെട്ടു.