
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ ഡി)നെതിരെ വെളിപ്പെടുത്തലുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും അവരുടെ മൊഴികളുടെ ശബ്ദരേഖകൾ ഇ ഡി നശിപ്പിക്കുകയും ചെയ്‌തെന്ന് മന്ത്രി ആരോപിച്ചു. ശബ്ദരേഖകൾ ലഭ്യമാക്കാൻ കോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു. സാക്ഷിമൊഴികളുടെ ശബ്ദരേഖകൾ ഇ ഡി നശിപ്പിച്ചെന്നും സാക്ഷികളുടെ മൊഴികൾ രാജ്യത്തിന് മുന്നിൽ ഹാജരാക്കാൻ ഇഡിയെ വെല്ലുവിളിക്കുന്നെന്നും മന്ത്രി പറഞ്ഞു.
കേസിൽ തെറ്റായ മൊഴികൾ നൽകുന്നതിന് സാക്ഷികളെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എ എ പിയെ നിശബ്ദമാക്കുന്നതിന് നേതാക്കൾക്കെതിരെ മനഃപൂർവം ഇഡി റെയ്ഡുകൾ നടത്തുകയാണ്
”രണ്ട് വർഷമായി എ എ പി നേതാക്കളെ ഇ ഡി ഭീഷണിപ്പെടുത്തുകയാണ്. മദ്യനയ കുംഭകോണത്തിന്റെ പേരിൽ ഒരാളുടെ വീട് റെയ്ഡ് ചെയ്യുന്നു, ഒരാൾക്ക് സമൻസ് ലഭിക്കുന്നു, ഒരാളെ അറസ്റ്റ് ചെയ്യുന്നു. രണ്ട് വർഷത്തിനിടെ നൂറുകണക്കിന് റെയ്ഡുകൾക്കുശേഷവും ഇഡിക്ക് ഒരു രൂപ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടുമില്ല, തെളിവുകൾ ഹാജരാക്കണമെന്ന് കോടതിയും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു,” മന്ത്രി അതിഷി ചൂണ്ടിക്കാട്ടി.
ഇഡിക്കെതിരായി സ്‌ഫോടനാത്മകമായ വെളിപ്പെടുത്തൽ താൻ നടത്തുമെന്ന് കഴിഞ്ഞ ദിവസം തന്നെ മന്ത്രി വെളിപ്പെടുത്തിയിരുന്നു.ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇഡി പലതവണ സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അതിഷിയുടെ പത്ര സമ്മേളനം മടന്നുകൊണ്ടിരിക്കെ കേജ്രിവാളിൻ്റെ പിഎയുടെ വീട്ടിൽ ഇഡി കയറി റെയ്ഡ് തുടങ്ങിയിരുന്നു.
Delhi Atishi Marlena Against Enforcement Directorate