ഇഡി അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുംവരെ ജാമ്യമില്ല ; കെജ്രിവാള്‍ ജയിലില്‍ തുടരും

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സ്റ്റേ അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല.

ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും. ഇന്നത്തെ ഉത്തരവ് പ്രകാരം കെജ്രിവാള്‍ ചൊവ്വാഴ്ച വരെ ജയിലില്‍ തുടരണം. ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതി അനുവദിച്ച കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇ.ഡി.സമര്‍പ്പിച്ച അപേക്ഷയില്‍ ഇരുപക്ഷത്തിന്റെയും വാദംകേട്ട ശേഷമാണ് കോടതി ഇത്തരമൊരു ഉത്തരവിട്ടത്.

ഇഡിയുടെ സ്റ്റേ അപേക്ഷയിലും മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലും ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിനിന്റെ അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചു.

മാര്‍ച്ച് മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാളിന് 1,00,000 രൂപയുടെ ബോണ്ടിലാണ് വ്യാഴാഴ്ച അവധിക്കാല ജഡ്ജി ന്യായ് ബിന്ദു ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികള്‍ 48 മണിക്കൂറത്തേക്ക് മാറ്റിവയ്ക്കണമെന്ന ഇഡിയുടെ അപേക്ഷ തള്ളിയാണ് ജാമ്യം നല്‍കിയത്.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 നാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മെയ് 10ന് സുപ്രീം കോടതി കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ശേഷം ജൂണ്‍ രണ്ടിനാണ് അദ്ദേഹം തിരികെ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്.

More Stories from this section

family-dental
witywide