
ന്യൂഡൽഹി: അമേരിക്കൻ വനിതയിൽ നിന്ന് മൂന്നരക്കോടി രൂപയോളം തട്ടിയെടുത്ത ഇന്ത്യൻ യുവാവിനെ ഇഡി അറസ്റ്റ് ചെയ്തു. യുഎസ് വനിതയായ ലിസ റോത്ത് എന്ന യുവതിയെയാണ് ക്രിപ്റ്റോ കറൻസിയുടെ പേരിൽ നാല് ലക്ഷം ഡോളർ (3.2 കോടി രൂപ) ലക്ഷ്യ വിജ് എന്ന യുവാവ് തട്ടിയെടുത്തത്.
2023 ജൂലൈ നാലിന് മൈക്രോസോഫ്റ്റിൻ്റെ ഏജൻ്റ് എന്ന് പരിചയപ്പെടുത്തിയ ഒരാൾ തന്നെ വിളിക്കുകയും 400,000 ഡോളർ ഒരു ക്രിപ്‌റ്റോകറൻസി വാലറ്റിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് യുവതി പരാതിയിൽ പറഞ്ഞു. പരാതി നൽകി ഒരു വർഷത്തിനുശേഷമാണ് ഇഡി ലക്ഷ്യ വിജിനെ അറസ്റ്റ് ചെയ്തത്.
കിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡനിലാണ് ഇയാൾ താമസിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ കിഴക്കൻ ദില്ലിയിലെ ക്രോസ് റിവർ മാളിൽ നിന്ന് ഗുജറാത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ ദില്ലി പൊലീസിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് മോചിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കലിനു കേസ് രജിസ്റ്റർ ചെയ്ത അന്വേഷണ ഏജൻസി കഴിഞ്ഞ മാസം പലയിടത്തും റെയ്ഡ് നടത്തി ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച ക്രിപ്‌റ്റോ വാലറ്റുകൾ കൈവശം വെച്ചവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ലക്ഷ്യയുടെ നിർദേശപ്രകാരമാണ് പണം എല്ലാ വാലറ്റുകളിലേക്കും മാറ്റിയതെന്നും ഇയാളാണ് തട്ടിപ്പിൻ്റെ സൂത്രധാരനെന്നും കണ്ടെത്തി.