
മലപ്പുറം: ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എൽഡിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ ആണെന്ന് കോൺഗ്രസ് നേതാവും വയനാട് ലോക്സഭാ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. വയനാട് ലോക്സഭ മണ്ഡലത്തിൽ വോട്ട് തേടി മലപ്പുറം മമ്പാട് നടത്തിയ റോഡ് ഷോക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്ന് ഒരു ധാരണയും ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധി, മോദി എന്ത് പറഞ്ഞാലും ഇവിടത്തെ മാധ്യമങ്ങൾ അദ്ദേഹത്തെ പുകഴ്ത്തുമെന്നും ഇന്ത്യയിലെ പ്രധാന വിഷയങ്ങൾ മാധ്യമങ്ങൾ കാണില്ലെന്നും പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാധ്യമങ്ങൾ മിണ്ടുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇടയ്ക്ക് പുഴയിൽ കുളിക്കും, ഇടയ്ക്ക് സമുദ്രത്തിൽ ഇറങ്ങും, അങ്ങനെ എന്തൊക്കയോ ആണ് മോദി ചെയ്യുന്നതെന്നും രാഹുൽ വിമർശിച്ചു.
ഇന്ത്യ നീതി രാഹിത്യം നിലനിൽക്കുന്ന രാജ്യമായി മാറിയെന്നും പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ അടിത്തറ ഭരണഘടനയാണ്. ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്‍റെ അടിത്തറയാണ്. പ്രധാനമന്ത്രിയും ആർഎസ്എസും ഭരണഘടനയെ ആക്രമിക്കുകയാണെന്നും തകർക്കാൻ നോക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഒന്നിന് പുറകെ ഒന്നായി നാടകങ്ങൾ നടത്തുകയാണ്.














