
തിരുവനന്തപുരം: വ്രതമെടുത്ത് മാലയിട്ട് ശബരിമലയിൽ വരുന്ന ഭക്തർക്കെല്ലാം ദർശനത്തിനുള്ള അവസരം ലഭിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. സ്പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏർപ്പെടുത്തും. ഒരു ഭക്തനും തിരിച്ചു പോകേണ്ടി വരില്ലെന്നും മന്ത്രി ഉറപ്പ് പറഞ്ഞു. ഇടത്താവളങ്ങളിൽ അക്ഷയ സെന്ററുകളുടെ സഹായത്തോടെ ബുക്കിംഗ് സൗകര്യം ഒരുക്കും. ആളുകളുടെ രേഖകൾ പരിശോധിച്ച് ദർശന സൗകര്യമൊരുക്കുമെന്നും വാസവൻ വ്യക്തമാക്കി.
വ്രതമെടുത്ത് മാലയിട്ട് വരുന്ന ഒരു ഭക്തനും ദർശനം നിഷേധിക്കില്ല. അതേസമയം ഒരു കലാപവും ഉണ്ടാവാൻ സർക്കാർ അനുവദിക്കില്ലെന്നും, ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വന്നാൽ നേരിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും വ്യക്തമാക്കിയിരുന്നു. കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തീർത്ഥാടകരെ ഉപയോഗിച്ച് തന്നെ നേരിടും. തീർത്ഥാടകരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് തിരക്കുണ്ടാകാൻ കാരണം. സർക്കാരിനൊപ്പം തന്നെയാണ് പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.