കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വിവാദം: കുറ്റക്കാരനാണെങ്കില്‍ നടപടിയെടുക്കണം, മൗനം വെടിഞ്ഞ് ദേവഗൗഡ

ബംഗളൂരു: തന്റെ ചെറുമകനും എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളില്‍ മുതിര്‍ന്ന ജെഡി(എസ്) നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എച്ച്ഡി ദേവഗൗഡ മൗനം വെടിഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പ്രജ്വലിനെതിരെ നടപടിയെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പക്ഷേ, ലൈംഗിക പീഡനത്തിനും സ്ത്രീയെ തട്ടിക്കൊണ്ടുപോയതിനും ആരോപണങ്ങള്‍ നേരിടുന്ന തന്റെ മകനും ജെഡി (എസ്) എംഎല്‍എയുമായ എച്ച്ഡി രേവണ്ണയ്ക്കെതിരായ കേസുകള്‍ ‘കെട്ടിച്ചമച്ചതാണ്’ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അദ്ദേഹം കൂടുതല്‍ പ്രതികരിച്ചില്ല.

ശനിയാഴ്ച 92 വയസു തികയുന്ന എച്ച്. ഡി േദവഗൗഡ, ഗൗഡ തന്റെ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയും അഭ്യുദയകാംക്ഷികളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും അവര്‍ എവിടെയായിരുന്നാലും ആശംസകള്‍ മതിയെന്നും വ്യക്തമാക്കിയിരുന്നു.

‘ലൈംഗികാതിക്രമക്കേസുകളില്‍ നിരവധി ആളുകള്‍ക്ക് ബന്ധമുണ്ട്, ആരുടെയും പേരുകള്‍ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ നടപടി നേരിടണമെന്നും ഇരയായ സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ആരെയും വെറുതെവിടേണ്ടതില്ലെന്ന കുമാരസ്വാമിയുടെ പ്രസ്താവനയോട് അദ്ദേഹം യോജിച്ചു. 33 കാരനായ പ്രജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന് നിരവധി കേസുകള്‍ നേരിടുന്നു.

ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപി-ജെഡി(എസും) ചേരിപ്പോരില്‍ ഏര്‍പ്പെട്ടതോടെ ഈ അഴിമതി ഒരു രാഷ്ട്രീയ കൊടുങ്കാറ്റിനു കാരണമായി. ഏപ്രില്‍ 27ന് ജര്‍മ്മനിയിലേക്ക് പോയ പ്രജ്വല്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളെ തിരികെ കൊണ്ടുവരാന്‍ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏപ്രില്‍ 26 ന് തിരഞ്ഞെടുപ്പ് നടന്ന ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി-ജെഡി (എസ്) സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നു പ്രജ്വല്‍.