
ന്യൂഡല്‍ഹി: കസാക്കിസ്ഥാന് സമീപം അസര്‍ബൈജാനി യാത്രാ വിമാനം തകര്‍ന്നതിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്.
എംബ്രയര്‍ ഇഎംബി 190 വിമാനത്തില്‍ പക്ഷിയിടിച്ചാണ് ദൗര്‍ഭാഗ്യകരമായ സംഭവത്തിലേക്ക് നയിച്ചതെന്ന അഭിപ്രായമുയരുമ്പോള്‍ വിമാനത്തിന് നേരെ റഷ്യന്‍ വ്യോമ പ്രതിരോധ ആക്രമണം ഉണ്ടായെന്നാണ് ‘ചിലരുടെ കണ്ടെത്തല്‍’. ഈ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയാകുന്നുണ്ട്.
അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് റഷ്യന്‍ നഗരമായ ചെച്നിയയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരില്‍ 38 പേര്‍ പടിഞ്ഞാറന്‍ കസാക്കിസ്ഥാനിലെ അക്തൗവിനടുത്തുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ രക്ഷപെട്ട് ചികിത്സയിലാണ്. അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ അനുമതിക്കായി കാത്തിരിക്കുന്നതിനിടെ അക്തൗ വിമാനത്താവളത്തിന് മുകളിലൂടെ വലംവയ്ക്കുകയായിരുന്നു വിമാനം. അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിനിടെയാണ് വിമാനം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
അപകടം നടന്നതിനു പിന്നാലെ വിമാനത്തിലെ ചില ദ്വാരങ്ങള്‍ കാണിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സംശയാസ്പദമായ ഈ ദ്വാരങ്ങളാണ് വിമാനം റഷ്യക്കാര്‍ വെടിവച്ചിട്ടതാകാമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഇതിനെ എതിര്‍ക്കുന്നവര്‍ അപകടത്തില്‍പ്പെട്ടപ്പോഴുണ്ടായ ദ്വാരങ്ങളാണവ എന്നാണ് വാദിക്കുന്നത്.
ചില റിപ്പോര്‍ട്ടുകളില്‍, റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം യാത്രാ വിമാനത്തെ യുക്രേനിയന്‍ ഡ്രോണായി തെറ്റിദ്ധരിച്ചുവെന്നും വെടിവെച്ചിട്ടെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. റഷ്യന്‍ വിമാനത്താവളമായ ഗ്രോസ്നിയില്‍ ഇറങ്ങാന്‍ വിമാനം ശ്രമിക്കുകയായിരുന്നു, ആ സമയത്ത് ഉക്രേനിയന്‍ ഡ്രോണുകളുടെ ആക്രമണം ഉണ്ടായിരുന്നു. മൂടല്‍മഞ്ഞ് ഉണ്ടെന്ന കാരണ ചൂണ്ടിക്കാട്ട് വിമാനം ലാന്‍ഡ് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. എന്നാല്‍ ഗ്രോസ്നിയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിലത്തുനിന്നുള്ള ഡ്രോണ്‍ വിരുദ്ധ വെടിവയ്പില്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചെതല്ലേയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
എന്തായാലും കൂടുതല്‍ അന്വേഷണത്തിലൂടെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുന്നതുവരെ കാത്തിരുന്നേ മതിയാകൂ.