‘എംഎല്‍എയെ മനസ്സിലായില്ല, മൈക്ക് പിടിച്ചുവാങ്ങിയത് നഴ്സിങ് അസോസിയേഷന്‍ ഭാരവാഹിയെന്ന് വിചാരിച്ച്’; എസ്ഐയുടെ മൊഴി

കണ്ണൂര്‍: കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്സുമാരുടെ സമരത്തിനിടെ എംഎല്‍എ വിജിനുമായി വാക്കുതര്‍ക്കമുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് ടൗണ്‍ എസ്.ഐ. പി.പി.ഷമീല്‍. എംഎല്‍എയെ മനസ്സിലായില്ലെന്നും സമരം നടത്തിയ നഴ്സിങ് അസോസിയേഷന്റെ ഭാരവാഹി ആണെന്ന് വിചാരിച്ചാണ് പ്രതികരിച്ചതെന്നും എസ്ഐ ഷമീല്‍ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മൊഴി നല്‍കി. മൈക്ക് പിടിച്ചുവാങ്ങിയത് കലക്ടറേറ്റ് വളപ്പില്‍ വിലക്ക് ഉള്ളതിനാലാണെന്നും എസ്ഐ പറഞ്ഞു.

തന്നോട് അപമ്യാദയോടെ പെരുമാറുകയും പ്രോട്ടോക്കോള്‍ പാലിക്കാതിരിക്കുകയും ചെയ്ത ടൗണ്‍ എസ്ഐക്കെതിരെ നടപടി വേണമെന്നാണ് എം വിജിന്‍ എംഎല്‍എ ആവശ്യപ്പെടുന്നത്. പൊലീസിന്റെ സുരക്ഷാവീഴ്ച മറച്ചുവെക്കാനാണ് എസ്ഐയുടെ ശ്രമമെന്നും വിജിന്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, നഴ്സിങ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരില്‍ നിന്നെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ രത്നകുമാര്‍ മൊഴി രേഖപ്പെടുത്തിയിരുന്നു.

കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്സുമാരുടെ സമരത്തിനിടെയാണ് പൊലീസും എംഎല്‍എയും തമ്മില്‍ വാക്കേറ്റമുണ്ടായത്. സമരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വിജിന്‍. സിവില്‍ സ്റ്റേഷനില്‍ വളപ്പില്‍ സമരം നടത്തുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. സിവില്‍ സ്റ്റേഷന്‍ പ്രധാന കവാടത്തില്‍ മാര്‍ച്ച് അവസാനിപ്പിക്കുന്നതിന് പകരം സിവില്‍ സ്റ്റേഷന്‍ വളപ്പിനുള്ളിലാണ് മാര്‍ച്ച് അവസാനിപ്പിച്ചത്.

കളക്ട്രേറ്റ് വളപ്പിലേക്ക് കടന്ന ഉദ്ഘാടകനായ എംഎല്‍എ ഉള്‍പ്പെടെയുള്ള സമരക്കാരുടെ പേര് എഴുതി എടുക്കാന്‍ പൊലീസ് ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമായത്. പിണറായി വിജയന്റെ പൊലീസിന് പേരുദോഷം ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കേണ്ടെന്നും കണ്ണൂര്‍ ടൗണ്‍ എസ്ഐയോട് വിജിന്‍ എംഎല്‍എ താക്കീത് നല്‍കിയിരുന്നു.

More Stories from this section

family-dental
witywide