
ന്യൂയോർക്ക്: ശത കോടീശ്വരനും ടെസ്ല സിഇഒയും സംരംഭകനുമായ എലോൺ മസ്‌കുമായി അഭിമുഖത്തിനായി മുഖാമുഖമിരിക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിമുഖം അടുത്തയാഴ്ച തന്നെ നടക്കുമെന്നും ട്രംപ് വ്യക്തമാക്കി.
“തിങ്കളാഴ്‌ച രാത്രി ഞാൻ ഇലോൺ മസ്‌കുമായി ഒരു പ്രധാന അഭിമുഖം നടത്തും,” മുൻ പ്രസിഡൻ്റ് തൻ്റെ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എഴുതി. “വിശദാംശങ്ങൾ പിന്നീട് അറിയിക്കും,” ട്രംപ് കൂട്ടിച്ചേർത്തു.
ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനി കമലാ ഹാരിസ് മിനസോട്ട ഗവർണർ ടിം വാൾസിനെ തൻ്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിന് ശേഷമാണ് മസ്‌കുമായുള്ള ട്രംപിൻ്റെ അഭിമുഖം എത്തുന്നത്. റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ ട്രംപുമായി അടുത്തിടെ വിവാദ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആഡിൻ റോസ് അദ്ദേഹത്തിൻ്റെ മാർ-എ-ലാഗോ വസതിയിൽ അഭിമുഖം ചെയ്തിരുന്നു.
പെൻസിൽവാനിയയിൽ നടന്ന വധശ്രമത്തിൽ മുൻ പ്രസിഡൻ്റിന് പരgക്കേറ്റതിനു പിന്നാലെ കഴിഞ്ഞ മാസം മസ്‌ക് ട്രംപിൻ്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചിരുന്നു. 2021 ജനുവരി 6-ന്, ക്യാപിറ്റോൾ ഹില്ലിലെ ആക്രമണത്തെത്തുടർന്ന്, ട്രംപിൻ്റെ അക്കൗണ്ട് നേരത്തേ ട്വിറ്റർ ശാശ്വതമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ മസ്ക് ഉടമസ്ഥത ഏറ്റെടുത്തതിന് ശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചു.
വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, സ്പെയ്സ് എക്സിൻ്റെയും ടെസ്‌ലയുടെയും ഉടമ കൂടിയായ മസ്‌ക്, ട്രംപിനെ പിന്തുണയ്ക്കുന്ന പുതിയ രാഷ്ട്രീയ ആക്ഷൻ കമ്മിറ്റിക്ക് പ്രതിമാസം 45 മില്യൺ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്.













