
ന്യൂയോർക്ക്: ഗൂഗിളിൽ തിരയുമ്പോൾ തന്നെക്കുറിച്ചുള്ള മോശപ്പെട്ട റിപ്പോർട്ടുകൾ മാത്രം സെലക്ട് ചെയ്ത് ആദ്യം കാണിക്കുന്നുവെന്ന് എന്നാരോപിച്ച് ഡൊണാൾഡ് ട്രംപ് രംഗത്ത്. തന്നെ കുറിച്ച് മോശം റിപ്പോർട്ടുകൾ കാണിക്കുന്ന ഗൂഗിൾ, കമല ഹാരിസിനെ കുറിച്ച് നല്ലത് മാത്രമാണ് കാണിക്കുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇത് അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് നൽകിയ മുൻ പ്രസിഡന്‍റ്, താൻ വീണ്ടും അമേരിക്കൻ പ്രസിഡന്‍റായാൽ നിയമ നടപടി ഉറപ്പാണെന്നും മുന്നറിയിപ്പ് നൽകി.
ഇത്തരം സെർച്ച് റിസൾട്ടുകൾ നൽകുന്നതിലൂടെ അമേരിക്കൽ തിരഞ്ഞെടുപ്പിൽ ഗൂഗിൾ ഇടപെടാൻ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാൽ ഈ നിയമവിരുദ്ധ നടപടിയുടെ പേരിൽ ഗൂഗിളിനെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമ വിഭാഗത്തിന് നിർദ്ദേശം നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തെ കമല ഹാരിസിനാണ് ഗൂഗിൾ മുൻഗണന നല്കുന്നുവെന്ന് കൺസർവേറ്റിവ് ഗ്രൂപ്പായ മീഡിയ റിസർച് സെന്റർ പറഞ്ഞിരുന്നു. കമലക്കാണ് ഗൂഗിൾ മുൻഗണന നൽകുന്നതെന്നാണ് തങ്ങളുടെ പഠനം വ്യക്തമാക്കുന്നതെന്നും മീഡിയ റിസർച്ച് സെന്റർ വിവരിച്ചിരുന്നു. എന്നാൽ അങ്ങനെ ഒരു സ്ഥാനാർഥിക്കും മുൻഗണന നൽകിയിട്ടില്ലെന്നാണ് ഗൂഗിൾ പറയുന്നത്. ഏതെങ്കിലും വാക്കുകൾ വച്ച് നടത്തുന്ന സെർച്ചുകളുടെ റിസൽട്ട് വച്ചുള്ള പഠനം ശരിയായതല്ലെന്നും ഗൂഗിൾ വ്യക്തമാക്കി.