
തിരുവനന്തപുരം: വിവാദ സിനിമ കേരള സ്റ്റോറിയിലൂടെ മുസ്‌ലിംകളെ മാത്രമാണ് സംഘ് പരിവാർ ലക്ഷ്യമിടുന്നതെന്ന് കരുതരുതെന്നും, അവർ എല്ലാ ന്യൂനപക്ഷങ്ങളെയുമാണ് ലക്ഷ്യമിടുന്നതെന്ന് മറക്കരുതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് ഉദ്ദേശകാര്യങ്ങൾ നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ആ കെണിയിൽ വീഴാതിരിക്കുക. സംഘപരിവാർ അജണ്ടയുടെ ഭാഗമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ കഥയാണെന്നാണ് പറയുന്നത്. കേരളത്തിലെവിടെയാണ് ഇത് സംഭവിച്ചത്. ഭാവനയിലെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഒരു നാടിനെ അവഹേളിച്ചുകൊണ്ട് പച്ച നുണയാണ് പ്രചരിപ്പിക്കുന്നത്. കേരളത്തെ ഒരു വല്ലാത്ത അവമതിപ്പുള്ള സ്ഥലമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം നല്ല രീതിയിലുള്ള സാഹോദര്യത്തിന്റെ നാടാണ്. ജാതി മത ഭേദമില്ലാതെ സർവരും ജിവിക്കുന്ന സ്ഥലം. നവേത്ഥാനകാലം തൊട്ട് അത്തരമൊരു നാട് വളർത്തിയെടുക്കാനാണ് നമ്മൾ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
‘കേരള സ്റ്റോറി’ എന്ന സിനിമ ദൂരദർശൻ പ്രദർശിപ്പിച്ചതോടെയാണ് വീണ്ടും വിവാദം ആരംഭിച്ചത്. തുടർന്ന് ഇടുക്കി രൂപതയിലെ പള്ളികളിൽ സിനിമ പ്രദർശിപ്പിച്ചു. സിനിമ പ്രദർശിപ്പിക്കുമെന്ന് താമരശ്ശേരി രൂപതയും അറിയിച്ചിരിക്കുയാണ്.