ആലപ്പുഴയില്‍ ദൃശ്യം മോഡല്‍ കൊലപാതകം, യുവതിയെ കൊന്ന് കുഴിച്ചു മൂടി

ആലപ്പുഴ: ആലപ്പുഴയെ നടുക്കി ദൃശ്യം മോഡല്‍ കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ചു മൂടി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് അരുംകൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ വിജയലക്ഷ്മിയുടെ സുഹൃത്തായ ജയചന്ദ്രന്‍ എന്നയാളെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത് എന്നാണ് കരുതുന്നത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍. ഇയാളുടെ വീടിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീടിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.

നവംബര്‍ ആറ് മുതല്‍ വിജയലക്ഷ്മിയെ കാണാനില്ലെന്ന് കാട്ടി 13-ാം തീയതിയാണ് പൊലീസിന് പരാതി ലഭിക്കുന്നത്. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ദൃക്സാക്ഷി മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്.

എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസില്‍ ഉപേക്ഷിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടത്തി. എന്നാല്‍ ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം, വിജയലക്ഷ്മിയെ താന്‍ കൊലപ്പെടുത്തിയെന്ന് ജയചന്ദ്രന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് പറയുന്നു. ‘ദൃശ്യം’ സിനിമ പല തവണ താന്‍ കണ്ടിട്ടുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു. ഇയാളെയും കൂട്ടി കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയില്‍ പരിശോധന നടത്തുകയാണ്.

More Stories from this section

family-dental
witywide