
ബെംഗളൂരു: ബിജെപിയുടെ സിറ്റിംഗ് എംപിയും ബാംഗ്ലൂർ സൗത്ത് സ്ഥാനാർത്ഥിയുമായ തേജസ്വി സൂര്യയ്‌ക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. മതപരമായ പരാമർശങ്ങളുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് വോട്ട് തേടിയതിനാണ് ബിജെപിയുടെ യുവനേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. തേജസ്വി സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്കെതിരായി കേസെടുത്തതായി കർണാടക ചീഫ് ഇലക്ടറൽ ഓഫീസറാണ് അറിയിച്ചത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ അധ്യക്ഷൻ കൂടിയായ തോജസ്വി സൂര്യയ്ക്കെതിരായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
“എക്‌സ് ഹാൻഡിൽ വീഡിയോ പോസ്റ്റ് ചെയ്തതുകൊണ്ട് മതത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് 25.04.24 ന് ജയനഗർ പൊലീസ് ബെംഗളൂരു സൗത്തിലെ സ്ഥാനാർത്ഥി കൂടിയായ തേജസ്വി സൂര്യ എംപിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്,” കർണാടക സിഇഒ എക്സിൽ പോസ്റ്റ് ചെയ്തു.