
ദില്ലി: ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ 100 കോടിയോളം മൂല്യമുള്ള സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ബിറ്റ്‌കോയിൻ പോൺസി അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. നിലവിൽ ശിൽപയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജൂഹുവിലെ ഫ്ളാറ്റ്, പൂനെയിലെ ബംഗ്ളാവ്, രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഷെയറുകൾ എന്നിവയും ഇ ഡി കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. എന്നാൽ അഴിമതിയിൽ പങ്കില്ലെന്നാണ് രാജ് കുന്ദ്രയും ശിൽപയും പറയുന്നത്.
ഗെയിൻ ബിറ്റ്‌കോയിൻ എന്ന പോൺസി അഴിമതിയുടെ ബുദ്ധികേന്ദ്രമായ അമിത് ഭരദ്വാജ് രാജ് കുന്ദ്രയ്ക്ക് 285 ബിറ്റ്‌കോയിനുകൾ നൽകിയതായി ഇ ഡി കണ്ടെത്തിയിരുന്നു. യുക്രെയിനിൽ ഒരു ബിറ്റ്‌കോയിൻ ഖനന ഫാം രൂപീകരിക്കാൻ ഈ ബിറ്റ്‌കോയിനുകൾ ഉപയോഗിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ കരാർ യാഥാർത്ഥ്യമാകാത്തതിനാൽ 150 കോടിയിലധികം മൂല്യമുള്ള ബിറ്റ്‌കോയിനുകൾ കുന്ദ്രയുടെ കൈവശമായെന്നും ഇഡി പറയുന്നു. പോണോഗ്രഫി ചിത്രങ്ങൾ നിർമിച്ചതിന് 2021ൽ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. പിന്നീട് ഈ കേസിൽ സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്തു.
ED attaches Raj Kundra’s properties worth Rs 97.79 crore in Bitcoin investment fraud case