
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ താര റാണി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇഡി അന്വേഷിക്കുന്ന HPZ ടോക്കണ്‍ മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടിയെ ചോദ്യം ചെയ്തത്. ഗുവാഹത്തിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യൽ.
ബിറ്റ്‌കൊയിനും ക്രിപ്‌റ്റോ കറന്‍സിയുടേയും പേരില്‍ നിരവധി നിക്ഷേപകരാണ് തട്ടിപ്പിന് ഇരയായി എന്ന പരാതിയിലാണ് അന്വേഷണം. ആപ്പിന്റെ പരിപാടിയില്‍ നടി പണം വാങ്ങി പങ്കെടുത്തിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനാണ് താരത്തെ വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യാനായി താരത്തിന് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ജോലി തിരക്കിനെ തുടര്‍ന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.