
ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടും വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടി അധ്യക്ഷൻമാരിൽ നിന്നും വിശദീകരണം തേടി. ഇരുവരും പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി. ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പ് പ്രകാരമാണ് നടപടി. ഏപ്രില്‍ 29-ന് 11 മണിക്കുമുമ്പ് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ സ്വത്തുക്കളും സമ്പത്തും മുസ്‌ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പ്രസംഗിച്ചത്. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു. മുസ്‌ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും ഇന്ത്യൻ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ പരാതിയെത്തിയത്.