
തിരഞ്ഞെടുപ്പ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കമ്മീഷന്‍ ഇന്ന് ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് എസ്ബിഐ വിവരങ്ങള്‍ കമ്മിഷന് കൈമാറിയത്. മാര്‍ച്ച് 15-നകം വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി നല്‍കിയ നിര്‍ദേശം കമ്മിഷൻ പാലിക്കുകയായിരുന്നു.
കോവിഡ് വാക്‌സിന്‍ നിര്‍മിച്ച കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍, മേഘ എന്‍ജിനീയറിങ്, പിരാമല്‍ എന്റര്‍പ്രൈസസ്, അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, സുല വൈന്‍സ്, മരുന്നുനിര്‍മാണ കമ്പനിയായ സണ്‍ഫാര്‍മ, വേദാന്ത ലിമിറ്റഡ്, ഐടിസി, അള്‍ട്രാടെക് സിമന്റസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികള്‍ ബോണ്ട് നല്‍കിയവരുടെ പട്ടികയിലുണ്ട്. എന്നാല്‍ അദാനി, റിലയന്‍സ് എന്നീ കമ്പനികളുടെ പേര് പട്ടികയിലില്ല.
ബോണ്ടുകളുടെ 75 ശതമാനവും ബിജെപിയാണ് പങ്കുപറ്റിയിരിക്കുന്നത്. കോണ്‍ഗ്രസ്, എഐഎഡിഎംകെ, ബിആര്‍എസ്, ശിവസേന, ടിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജനതാദള്‍ എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, ബിജു ജനതാ ദള്‍, എന്‍സിപി, ആംആദ്മി പാര്‍ട്ടി, ജെഡിയു, ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി, ജെഎംഎം, തുടങ്ങിയവര്‍ ഫണ്ട് കൈപ്പറ്റിയിട്ടുണ്ട്. അതേസമയം സിപിഎമ്മും സിപിഐയും ഇലക്ടറല്‍ ബോണ്ട് വാങ്ങിയിട്ടില്ല.
Electoral Bonds Data Uploaded On Election Commission Website