അനധികൃത കുടിയേറ്റക്കാരുടെ വിമര്‍ശകനായ മസ്‌കിന് പണികൊടുത്ത് വാഷിംഗ്ടണ്‍ പോസ്റ്റ്; മസ്‌കും കരിയറിന്റെ തുടക്കത്തില്‍ യുഎസില്‍ ‘നിയമവിരുദ്ധമായി’ ജോലി ചെയ്തു

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരുടെ ശക്തമായ വിമര്‍ശകനും ഡോണാള്‍ഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരനുമായ ഇലോണ്‍ മസ്‌ക് തന്റെ കരിയറിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ ‘നിയമവിരുദ്ധമായി’ പ്രവര്‍ത്തിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റക്കാരെ അധിനിവേശക്കാരായും കുറ്റവാളികളായും വര്‍ഷങ്ങളായി ചിത്രീകരിച്ചതിന് പലപ്പോഴും മസ്‌ക് പുകഴ്ത്തപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മസ്‌ക് ‘നിയമവിരുദ്ധമായി’ അമേരിക്കയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മസ്‌ക്, 1995-ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനം പാതിയില്‍ ഉപേക്ഷിച്ച് തന്റെ ആദ്യ കമ്പനിയായ സിപ് 2-ല്‍ ജോലി ചെയ്തുവെന്നും ഇക്കാലയളവില്‍ കൃത്യമായ അനുമതിയില്ലാതെയാണ് ജോലി ചെയ്തിരുന്നതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. യുഎസിലെ ഒരു വിദേശ വിദ്യാര്‍ത്ഥിയായതിനാല്‍, നിയമങ്ങള്‍ക്കനുസൃതമായി ഒരു കമ്പനി നടത്തുന്നതിനായി മസ്‌കിന് പഠനം ഉപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഈ നിയമം മറി കടന്നായിരുന്നു മസ്‌ക് തന്റെ കരിയറിലേക്ക് ചുവടുവെച്ചത്.

ഇതൊക്കെയാണെങ്കിലും, ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് ഒരു സംരംഭകനായി മാറുന്നതിനുള്ള മസ്‌കിന്റെ പ്രയത്‌നത്തെ പലരും അഭിനന്ദിക്കുന്നുണ്ട്. അതേസമയം, ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ആളാണോ കുടിയേറ്റക്കാരെ ഇത്രകണ്ട് വിമര്‍ശിക്കുന്നതെന്നും ചോദ്യം ഉയരുന്നു.

More Stories from this section

family-dental
witywide