
ചെന്നൈ: ചെന്നൈയിലെ അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ അപരിചിതനായ അക്രമി വിദ്യാർഥിനിയെ ബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. സുഹൃത്തിനൊപ്പം ക്യാമ്പസിൽ നിൽകുമ്പോഴാണ് അപരിചന്‍റെ അതിക്രമമുണ്ടായത്. കാമ്പസിലേക്ക് കടന്നുവന്ന അജ്ഞാതൻ, പ്രകോപനം ഒന്നും ഇല്ലാതെ ഇരുവരെയും ആദ്യം മർദ്ദിക്കുകയായിരുന്നു. ഭയന്ന യുവാവ് പെൺകുട്ടിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇന്നലെ രാത്രി ക്യാമ്പസിനുള്ളിൽ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം നടുക്കുന്ന സംഭവത്തിൽ ക്യാംപസിനകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
അണ്ണാ സർവകലാശാല ക്യാംപസിലെ ലാബിന് സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. മെക്കാനിക്കൽ എന്ജനിയറിങ്ങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശി സുഹൃത്തായ നാലാം വർഷവിദ്യാർത്ഥിക്കൊപ്പം നിൽകുമ്പോളാണ് അപരിചന്‍റെ അക്രമമുണ്ടായത്. പീഡനവിവരം കോളേജിൽ അറിയിച്ചതിനു പിന്നാലെ പെൺകുട്ടി കൊട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് . പെൺകുട്ടിയുടെ സുഹൃത്ത്, ക്യാമ്പസുലെ സുരക്ഷാ ജീവനക്കാർ തുടങ്ങി 20 ലേറെ പേരുടെ മൊഴി എടുത്തെന്നും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.