ഇപി പറഞ്ഞത് തന്നെ ശരി! ‘കരാര്‍ ഇല്ല’, രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്; ആത്മകഥാ വിവാദത്തിൽ നിർണായകം

കൊച്ചി: ഉപ തിരഞ്ഞെടുപ്പ് ദിവസം കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ഇ പി ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡി സിയുടെ മൊഴിയെടുത്ത് പൊലീസ്. കോട്ടയം ഡിവൈഎസ്‍പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. മുൻ നിശ്ചയിച്ച പ്രകാരം രവി ഡിസി ഡിവൈഎസ്‍പി ഓഫീസിൽ ഹാജരാവുകയായിരുന്നു. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ രവി ഡിസിയിൽ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞു. ഇപി ജയരാജനുമായി ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് രവി ഡിസി മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് സമര്‍പ്പിക്കും.

നേരത്തെ കണ്ണൂർ കീച്ചേരിയിലെ വീട്ടിൽ വെച്ച് ജയരാജന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു.ആത്മകഥയിൽ തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ചെന്ന് കാട്ടിയുള്ള ഇപി ജയരാജന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ഇ പിയുടെ ആത്മകഥാ വിവാദം സി പി എമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിരുന്നു. ‌എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും വിമർശനമുണ്ടായിരുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ടായിരുന്നു. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻ്റേതല്ലെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം. ശേഷമാണ് ഇ പി പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

Also Read

More Stories from this section

family-dental
witywide