ആപ്പിള്‍, മെറ്റ,ആല്‍ഫബെറ്റ് കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍

ആപ്പിള്‍, മെറ്റ, ഗൂഗിള്‍ ഉടമസ്ഥതയിലുള്ള ആല്‍ഫബെറ്റ് എന്നീ വമ്പന്‍ കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. 2022ല്‍ അവതരിപ്പിച്ച ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് (ഡിഎംഎ) ലംഘിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ഈ വര്‍ഷം മാര്‍ച്ച് ഏഴിന് പ്രാബല്യത്തില്‍ വന്ന ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് നിയമത്തിന് കീഴില്‍ വരുന്ന ആദ്യത്തെ കേസാണിതെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ ആല്‍ഫബെറ്റ്, ആപ്പിള്‍, മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ്, ബൈറ്റ് ഡാന്‍സ് എന്നീ ആറ് കമ്പനികളാണ് ഡിഎംഎയ്ക്ക് കീഴില്‍ വരുന്നത്.

ഈ കമ്പനികള്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ വാര്‍ഷിക വിറ്റുവരവിന്റെ 10 ശതമാനം പിഴയായി നല്‍കേണ്ടി വരും.ഈ ആറ് സ്ഥാപനങ്ങളുടെയും ആസ്ഥാനം യൂറോപ്യന്‍ യൂണിയനിലല്ല. ബൈറ്റ് ഡാന്‍സിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സ് ബെയ്ജിങ്ങിലും മറ്റ് അഞ്ചു കമ്പനികളുടേത് അമേരിക്കയിലുമാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ മൂന്ന് കമ്പനികള്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. കമ്പനിയുടെ സമ്മത പത്രം സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കമ്പനികള്‍ ചോദ്യം ചെയ്യലിനെ നേരിടുന്നത്.

യൂറോപ്യന്‍ യൂണിയന്റെ ആന്റിട്രസ്റ്റ് മേധാവി മാര്‍ഗ്രെതെ വസ്താഗെറും വ്യവസായ തലവനായ തിയെറ്‌റി ബ്രെടണുമാണ് അന്വേഷണത്തിന് പ്രഖ്യാപിച്ച വിവരം അറിയിച്ചത്.

നേരത്തെ ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിലെ കോംപറ്റീഷന്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ സ്‌പോട്ടിഫൈ നല്‍കിയ പരാതിയില്‍ യൂറോപ്യന്‍ യൂണിയന്‍ ആപ്പിളിനെതിരെ 180 കോടി യൂറോ പിഴ ചുമത്തിയിരുന്നു. ആപ്പിള്‍, സ്മാര്‍ട്ട്‌ഫോണ്‍ വിപണി കുത്തകയാക്കിയെന്ന് അമേരിക്കയും ആരോപിച്ചിരുന്നു.അതേസമയം അന്വേഷണത്തില്‍ സഹകരിക്കുമെന്നും കമ്പനി ഡിജിറ്റല്‍ മാര്‍ക്കറ്റ് നിയമം പാലിക്കുന്നുണ്ടെന്നതില്‍ വിശ്വാസമുണ്ടെന്നും ആപ്പിള്‍ വക്താവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

EU to probe against Apple Meta And Google

More Stories from this section

family-dental
witywide