
ന്യൂഡൽഹി: ഫെബ്രുവരിയിലെ സുപ്രധാന വിധിയിലൂടെ സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോണ്ട് പിന്‍വലിച്ചതിലൂടെ തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണത്തിന് വഴിയൊരുക്കി. ഭാവിയില്‍ എല്ലാവരും പശ്ചാത്തപിക്കേണ്ടിവരും. ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത് കള്ളപ്പണം തടയാനാണ്. തിങ്കളാഴ്ച വാർത്താ ഏജൻസിയായ എഎൻഐയോട് മോദി പറഞ്ഞു.
ബോണ്ടുകളെ കുറിച്ച് “നുണകൾ” പ്രചരിപ്പിച്ചതിന് പ്രതിപക്ഷത്തെ കടന്നാക്രമിച്ച മോദി, തിരഞ്ഞെടുപ്പ് സമയത്ത് ‘കള്ളപ്പണം’ വെട്ടിക്കുറയ്ക്കാനാണ് തൻ്റെ സർക്കാർ പദ്ധതി കൊണ്ടുവന്നതെന്നും പറഞ്ഞു. ആയിരക്കണക്കിന് കോടികളുടെ ഏറ്റവും വലിയ ഗുണഭോക്താവ് താൻ പ്രതിനിധീകരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയാണെന്ന വിമർശനത്തെ അദ്ദേഹം എതിർത്തു.
ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് മോദി പറഞ്ഞു. ഏജന്‍സികളുടെ നടപടിക്ക് ശേഷം കൂടുതല്‍ സംഭാവന ലഭിച്ചത് പ്രതിപക്ഷത്തിനാണ്. ബോണ്ട് വാങ്ങിയ 3000 കമ്പനികളില്‍ 26 എണ്ണത്തിനെതിരെയാണ് അന്വേഷണം. ഇതില്‍ 26 കമ്പനികളില്‍ 16 കമ്പനികള്‍ നടപടിക്ക് ശേഷമാണ് ബോണ്ട് വാങ്ങിയത്. ഈ 16 കമ്പനികള്‍ 63% സംഭാവന നല്‍കിയതും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണെന്നും അഭിമുഖത്തില്‍ മോദി പറഞ്ഞു.