
ഹൈദരാബാദ്: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പിടിച്ചുലച്ച ഫോൺ ചോർത്തൽ കേസിൽ തെലങ്കാന മുൻ ഇൻ്റലിജൻസ് ബ്യൂറോ മേധാവി ടി പ്രഭാകർ റാവു ഒന്നാം പ്രതി.
കെ ചന്ദ്രശേഖർ റാവുവിൻ്റെ നേതൃത്വത്തിലുള്ള ബിആർഎസ് സർക്കാരിൻ്റെ കാലത്ത് പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ അനധികൃതമായി ടാപ്പുചെയ്ത് ഇലക്ട്രോണിക് ഡാറ്റ ശേഖരിച്ച പ്രഭാകർ റാവു ഇപ്പോൾ അമേരിക്കയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇയാളുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഐ ന്യൂസ് എന്ന തെലുങ്ക് ടിവി ചാനൽ നടത്തുന്ന ശ്രാവൺ റാവുവിൻ്റെ വസതി ഉൾപ്പെടെ ഒരു ഡസനോളം സ്ഥലങ്ങളിലും ഹൈദരാബാദിലെ പ്രഭാകർ റാവുവിൻ്റെ വീട്ടിലും പരിശോധന നടത്തി. ശ്രാവൺ റാവുവും രാജ്യം വിട്ടതായാണ് സൂചന. പ്രഭാകര്‍ റാവുവിന് പുറമേ കേസിലെ മറ്റൊരുപ്രതിയായ സിറ്റി ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന രാധാ കിഷന്‍ റാവുവിനെതിരേയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് മറ്റ് നിരവധി തെലങ്കാന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. എ.എസ്.പി.മാരായ ഭുജംഗറാവു, തിരുപ്പതണ്ണ, ഡി.എസ്.പി. പ്രണീത് റാവു എന്നീ പൊലീസ് ഉദ്യോഗസ്ഥർ നേരത്തേ അറസ്റ്റിലായിരുന്നു.
കെ.ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിന്റെ കാലത്ത് വിവിധ രാഷ്ട്രീയ നേതാക്കളെയും സിനിമാതാരങ്ങളെയും വ്യവസായികളെയും രഹസ്യമായി നിരീക്ഷിച്ചെന്നും ഇതിലൂടെ ശേഖരിച്ച ഇലക്ട്രോണിക് ഡേറ്റകള്‍ ഉപയോഗിച്ച് ഇവരില്‍ പലരെയും പിന്നീട് ഭീഷണിപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍.
നിലവില്‍ തെലങ്കാന മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി, ബി.ജെ.പി, കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവര്‍ക്ക് പുറമേ ബി.ആര്‍.എസ് നേതാക്കളും പോലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. ഏകദേശം ഒരുലക്ഷത്തിലേറെ ഫോണ്‍കോളുകള്‍ ഇവര്‍ ചോര്‍ത്തിയതായും പോലീസ് സംഘം പറയുന്നു.