
ദില്ലി: കാനഡയിൽ വെടിയേറ്റ് കൊല്ലപ്പെട്ട വിദ്യാർഥിയുടെ കുടുംബം മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യമന്ത്രിയുടെയും സഹായം തേടി. ആരാണ് കൊലക്ക് പിന്നിലെന്ന് കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപടണമെന്നും മൃതദേഹം വീട്ടിലെത്തിക്കാൻ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് ചിരാഗിന്റെ വീട്ടിലേക്ക് നാട്ടുകാർ ഒഴുകിയെത്തി.
വാൻകൂവറിൽ സ്വന്തം കാറിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് 24കാരനായ ചിരാഗ് അന്തിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ സോനിപത്താണ് ചിരാഗിന്റെ ജന്മദേശം. 2022ലാണ് ചിരാഗ് കാനഡയിൽ വിദ്യാഭ്യാസത്തിനായി എത്തിയത്. ഈയടുത്ത് യൂണിവേഴ്സിറ്റി കാനഡ വെസ്റ്റിൽ നിന്ന് എംബിഎ പൂർത്തിയാക്കി ജോലി പെർമിറ്റ് നേടിയിരുന്നു.
മകൻ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നുവെന്ന് പിതാവ് മാഹാവൂർ അന്തിൽ പറഞ്ഞു. ജോലി പെർമിറ്റ് നേടിയതിൽ കുടുംബം സന്തോഷത്തിലായിരുന്നെന്നും കഴിഞ്ഞ ദിവസം രാവിലെ ചിരാഗുമായി ഫോണിൽ സംസാരിച്ചിരുന്നെന്നും സഹോദരൻ റോണിത് പറഞ്ഞു.സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വിശദമാക്കി.
Family of student killed in Canada seek help of PM Modi













