ശംഭു അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി : കര്‍ഷകര്‍ ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് നാളെ പുനരാരംഭിക്കും

ന്യൂഡല്‍ഹി: വെള്ളിയാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവച്ച ദേശീയ തലസ്ഥാനത്തേക്കുള്ള കര്‍ഷക മാര്‍ച്ച് നാളെ പുനരാരംഭിക്കും. പഞ്ചാബില്‍ നിന്നുള്ള 101 കര്‍ഷകര്‍ ശംഭു അതിര്‍ത്തിയിലെ കനത്ത സുരക്ഷയ്ക്കിടയില്‍ ഞായറാഴ്ച ഉച്ചയോടെ ഡല്‍ഹിയിലേക്ക് ജാഥ പുനരാരംഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

‘ചര്‍ച്ചകള്‍ നടത്തുന്നതിന് കേന്ദ്രത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു സന്ദേശവും ലഭിച്ചിട്ടില്ലെന്നും മോദി സര്‍ക്കാര്‍ ചര്‍ച്ച നടത്താനുള്ള മാനസികാവസ്ഥയിലല്ലെന്നും’ കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംയുക്ത കിസാനും മോര്‍ച്ചയും (രാഷ്ട്രീയേതര) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും 101 കര്‍ഷകരുമായി ഡിസംബര്‍ 8 ന് സമാധാനപരമായ രീതിയില്‍ മാര്‍ച്ച് പുനരാരംഭിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചെങ്കിലും ഹരിയാനയിലെ അംബാല ജില്ലയിലെ ശംഭു അതിര്‍ത്തിയില്‍ സുരക്ഷാ സേനയുടെ കനത്ത ഇടപെടലിനെത്തുടര്‍ന്ന് കര്‍ഷര്‍ മാര്‍ച്ച് താത്ക്കാലികമായി നിര്‍ത്തുകയായിരുന്നു.