
യൂറോപ്യൻ രാജ്യങ്ങളിൽ പാരറ്റ് ഫീവർ എന്നറിയപ്പെടുന്ന പിറ്റാക്കോസിസ് പടരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന നിരവധി ആളുകളെ ബാധിച്ചതായി ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. 2023 ലാണ് പാരറ്റ് ഫീവറിന്റെ തുടക്കം. ഇതുവരെ അഞ്ച് വ്യക്തികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്ലമീഡിയ കുടുംബത്തിൽപ്പെട്ട ബാക്ടീരിയ മൂലമുണ്ടാകുന്ന പാരറ്റ് ഫീവർ വിവിധ കാട്ടുമൃഗങ്ങളിലൂടെയും വളർത്തുമൃഗങ്ങളിലൂടെയുമാണ് പകരുന്നത്. രോഗം ബാധിച്ച പക്ഷികൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കില്ല. എന്നാൽ അവയ്ക്ക് ശ്വാസോച്ഛ്വാസത്തിലൂടെയോ വിസർജ്ജനത്തിലൂടെയോ ബാക്ടീരിയകൾ പുറന്തള്ളാൻ കഴിയും.
യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ അഭിപ്രായത്തിൽ, രോഗബാധിതരായ പക്ഷികളിൽ നിന്നുള്ള സ്രവങ്ങളാൽ മലിനമായ പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെ മനുഷ്യർക്ക് പാരറ്റ് ഫീവർ പിടിപെടുന്നു. കൂടാതെ, ഒരു പക്ഷി കൊത്തിായാലോ പക്ഷിയുടെ കൊക്കും മനുഷ്യന്റെ വായയും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം മൂലമോ വ്യക്തികൾക്ക് അസുഖം വരാം. രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിലൂടെ രോഗം പകരില്ല.
അഞ്ച് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണം പ്രകടമാകാം. പേശിവേദന, തലവേദന, പനി തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. മനുഷ്യരില്‍ രോഗബാധയേറ്റുള്ള മരണം അപൂര്‍വമാണ്. ആന്റിബയോട്ടിക്കുകള്‍ ചികിത്സയിൽ ഫലം ചെയ്യുന്നുണ്ട്. സാധാരണയായി പ്രതിവര്‍ഷം രണ്ട് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യാറുള്ള ഓസ്ട്രിയയില്‍ 2023-ല്‍ 14 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം മാര്‍ച്ച് നാല് വരെ നാലുകേസുകളും സ്ഥിരീകരിച്ചു.
ഡെന്‍മാര്‍ക്കില്‍ ഓരോ വർഷവും 15 മുതല്‍ 30 കേസുകള്‍ വരെ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വളര്‍ത്തുപക്ഷികളില്‍ നിന്നും മറ്റുമൊക്കെയാണിത്. ജര്‍മനിയില്‍ 2023ല്‍ പാരറ്റ് ഫീവറിന്റെ 14 കേസുകളാണുണ്ടായത്. ഈ വര്‍ഷം അഞ്ചുകേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതിലധികം പേരിലും ന്യുമോണിയ പോലുള്ള രോഗാവസ്ഥ നേരിട്ടു. 2017 മുതല്‍ സ്വീഡനില്‍ അസുഖബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. നെതര്‍ലന്‍ഡ്‌സിലും സ്ഥിതി സമാനമാണ്. ഡിസംബര്‍ മാസം മുതല്‍ ഫെബ്രുവരി 29 വരെയുള്ള സമയത്ത് 21 കേസുകളാണ് രജിസ്റ്റര്‍ ചെയതത്.