കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വാടക ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ വാടക ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോകുമ്പോഴാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി തുക അനുവദിച്ചത്.

സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. 25 മണിക്കൂര്‍ ഈ നിരക്കില്‍ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപയാണ്.

ഡല്‍ഹി ആസ്ഥാനമായ ചിപ്‌സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തിരുന്നത്. പൈലറ്റ് ഉള്‍പ്പടെ പതിനൊന്നു പേര്‍ക്ക് ഒരേ സമയം ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാം.

മാവോയിസ്റ്റ് നിരീക്ഷണം, ദുരന്ത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെത്തിച്ചത്.