നീലേശ്വരം വീരർക്കാവ് കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് അപകടം; 150 പേർക്ക് പരുക്ക്, 10 പേരുടെ നില ഗുരുതരം

കാസർകോട് നീലേശ്വരം , തെരു, അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് വൻ അപകടം. 150ൽ ഏറെ ആളുകൾക്ക് പരുക്കേറ്റു. 10 പേരുടെ നില ഗുരുതരമാണ്.

. തിങ്കളാഴ്ച രാത്രി 12മണിയോടെയാണ് അപകടം. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

പരുക്കേറ്റ മറ്റുള്ളവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീഴുകയും പടക്കപ്പുര പൊട്ടിത്തെറിക്കുകയുമായിരുന്നു.

ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നവർക്ക് പരുക്കേറ്റു. പലർക്കും മുഖത്തും കൈകളിലും പൊള്ളലേറ്റിട്ടുണ്ട്. ഉത്തരമലബാറിൽ തെയ്യകാലത്തിന് തുടക്കംകുറിക്കുന്ന കാവുകളിലൊന്നാണ് വീരർക്കാവിലെ കളിയാട്ടം. സംഭവം നടക്കുമ്പോൾ ഏതാണ്ട് ആയിരത്തോളം ആളുകൾ പ്രദേശത്ത് ഉണ്ടായിരുന്നു. അപകടത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പിഞ്ചു കുഞ്ഞുങ്ങളും വയോധികരും ഉൾപ്പെടുന്നു.

അനുമതിയില്ലാതെയാണ് പടക്കശേഖരം സൂക്ഷിച്ചിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. കളിയാട്ടത്തിനെത്തിയ ആളുകൾ കൂടിനിന്നിരുന്ന സ്ഥലത്താണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. വെടിക്കെട്ട് സാമഗ്രികൾ ഉപയോഗിക്കേണ്ട നിയമവ്യവസ്ഥകൾ പാലിച്ചിരുന്നില്ല എന്നും പൊലീസ് മേധാവി പറഞ്ഞു.

More Stories from this section

family-dental
witywide