ബംഗളൂരു കഫേ സ്ഫോടനത്തില്‍ ആദ്യ അറസ്റ്റ് ; പിടിയിലായത്‌ പ്രധാന പ്രതിയുടെ കൂട്ടാളി

ബംഗളൂരു : ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സ്ഫോടനം നടന്ന ദിവസം സുരക്ഷാ ക്യാമറാ ദൃശ്യങ്ങളില്‍ കഫേയില്‍ ബാഗ് ഉപേക്ഷിക്കുന്നത് കണ്ട പ്രധാന പ്രതിയുടെ കൂട്ടാളിയാണ് പിടിയിലായതെന്നാണ് പോലീസ് പറയുന്നത്.

ഇന്ന് രാവിലെ ബല്ലാരിയില്‍ വെച്ചാണ് ഷബീറെന്ന ആളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ ഈ മാസം ആദ്യമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റിരുന്നു. മാര്‍ച്ച് 3 ന് കേസ് ഏറ്റെടുത്ത എന്‍ഐഎ പ്രധാന പ്രതിയെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു.

വീഡിയോ ദൃശ്യങ്ങളില്‍ നിന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ സമീപ പ്രദേശങ്ങളിലെ സിസിടിവിയും പരിശോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അതേ ദിവസം രാത്രി 9 മണിയോടെ സംശയാസ്പദമായ രീതിയില്‍ ഒരാള്‍ ഒരു ബസ് സ്റ്റേഷനില്‍ അലഞ്ഞുതിരിയുന്നത് ദൃശ്യങ്ങളില്‍ കണ്ടിരുന്നു. സംഭവത്തിന് ശേഷം പ്രതി വസ്ത്രം മാറി ബസില്‍ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തതായി അന്വേഷണ സംഘം പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് രാമേശ്വരം കഫേ വന്‍ സുരക്ഷാ സംവിധാനങ്ങളോടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. പ്രവേശന കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ അടക്കം സ്ഥാപിച്ച് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

First arrest in Bangalore Cafe Blast

More Stories from this section

family-dental
witywide