സര്‍ക്കാര്‍ വാക്കുപാലിച്ചു; അത്യുത്പാദനശേഷിയുള്ള അഞ്ച് പശുക്കളെ കുട്ടിക്കര്‍ഷകര്‍ക്ക് കൈമാറി

തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് കപ്പത്തൊണ്ടു കഴിച്ച 13 കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചു. വാഗ്ദാനം ചെയ്തത് പോലെ അത്യുത്പാദനശേഷിയുള്ള അഞ്ച് പശുക്കളെ കുട്ടികര്‍ഷകര്‍ക്ക് മന്ത്രി ജെ ചിഞ്ചുറാണി കൈമാറി. കുട്ടിക്കര്‍ഷകരായ ജോര്‍ജു കുട്ടിയടെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്.

പശുക്കള്‍ കൂട്ടത്തോടെ ചത്തതിന് പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ സാധ്യമായ സഹായം ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. മാട്ടുപ്പെട്ടിയില്‍ നിന്നെത്തിച്ച പശുക്കളെയാണ് കൈമാറിയത്. പശുക്കള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയുള്‍പ്പടെയുണ്ട്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സര്‍ക്കാര്‍ സൗജന്യമായി നല്‍കി.

സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പ്് നല്‍കിയിരുന്നു. അത് പാലിച്ചുവെന്നും ഇനിയും ആവശ്യമായാല്‍ സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിര്‍ദേശാനുസരുണം നേരത്തേ അടിയന്തരസഹായമായി മില്‍മ 45,000 രൂപ കുട്ടികള്‍ക്ക് കൈമാറിയിരുന്നു. വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി എന്ന പത്താംക്ലാസുകാരനും സഹോദരന്‍ ജോര്‍ജും ചേര്‍ന്നാണ് ഫാം നടത്തിയിരുന്നത്.

തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണിത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. മാത്യുവിന് മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഇവര്‍ വളര്‍ത്തിയ പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. മാത്യുവും ജോര്‍ജും അമ്മ ഷൈനിയും അനുജത്തി റോസ്‌മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍.

More Stories from this section

family-dental
witywide