കനത്ത മഴ: ദുബായ് വെള്ളത്തിൽ , വിമാന സർവീസുകൾ റദ്ദാക്കി

ദുബായ്: കനത്ത മഴയെതുടര്‍ന്ന് ഒട്ടേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ച രാവിലെ മുതൽ ദുബായിൽനിന്ന് വിമാനങ്ങളൊന്നും പുറപ്പെടില്ല. കൊച്ചിയിൽ നിന്നടക്കം കേരളത്തിൽനിന്ന് ദുബായിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കി.

വിമാനത്താവള റണ്‍വേയില്‍ കനത്ത രീതിയില്‍ വെള്ളം കയറിയതോടെയാണ് അധികൃതര്‍ നടപടികളിലേക്ക് നീങ്ങിയത്. കൂടാതെ രാജ്യമെങ്ങും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വൈകിട്ട് വരെ ദുബായില്‍ നിന്നും പുറപ്പെടേണ്ട 21 വിമാനങ്ങള്‍, ദുബായില്‍ ഇറങ്ങേണ്ട 24 ലേറെ വിമാനങ്ങളും റദ്ദാക്കിയിരുന്നു. അഞ്ച് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു.

ബുധനാഴ്ച രാവിലെ 10 മണിവരെയുള്ള ഫ്ളൈദുബായ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നതായി ഇന്നലെ രാത്രി തന്നെ അധികൃതര്‍ അറിയിച്ചിരുന്നു.

പ്രതികൂല കാലാവസ്ഥയില്‍ സര്‍വീസ് റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്ന് ഇത്തിഹാദും, എമിറേറ്റ്സും നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എയര്‍അറേബ്യയുടെ ഷാര്‍ജയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന സര്‍വീസുകളെല്ലാം ഇന്നലെ വൈകീട്ട് മുതല്‍ മുടങ്ങി. എന്നാല്‍ എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടക്കുന്ന കാര്യം അറിയിച്ചിട്ടില്ല.

ഫ്ളൈ ദുബായുടെയും എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെയും കൊച്ചി-ദുബായ് സര്‍വീസ്, ഇന്‍ഡിഗോ കൊച്ചി-ദോഹ സര്‍വീസ്, എയര്‍അറേബ്യയുടെ കൊച്ചി-ഷാര്‍ജ എന്നിവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

ദുബായിലേക്ക് അടിയന്തരമായി എത്തേണ്ട ആളുകളെ മാത്രമേ തങ്ങൾ ഇപ്പോൾ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ ന്യൂസ് ഏജൻസികളെ അറിയിച്ചത്.

Flood in Dubai Airport lea