
ബംഗാളിൽ നിന്ന് മമത ബാനർജിയും പഞ്ചാബിൽ നിന്ന് ആംആദ്മിയും ഇന്നലെ നൽകിയ ഷോക്കിനു പിന്നാലെ കർണാടകത്തിൽ നിന്ന് കോൺഗ്രസിന് അടുത്ത അടി. മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസ് വിട്ടു വീണ്ടും ബിജെപിയില്‍ ചേര്‍ന്നു.
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം താന്‍ ബിജെപിയിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു, ഡല്‍ഹിയില്‍ ബിജെപി നേതൃത്വത്തില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.എം എല്‍ സി സ്ഥാനം രാജി വെച്ചതായി ഷെട്ടാര്‍ അറിയിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഷെട്ടാര്‍ ബിജെപി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നിയമസഭയുടെ ഉപരിസഭയില്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന് അംഗത്വം നല്‍കിയിരുന്നു.
ഷെട്ടാർ കാണിച്ചത് വിശ്വാസ വഞ്ചനയാണെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പ്രതികരണം. രണ്ടു ദിവസം മുൻപ് സംസാരിച്ചപ്പോഴും കോൺഗ്രസ് ജീവനാണെന്നു ഷെട്ടാർ പറഞ്ഞിരുന്നുവെന്നും ഡികെ പറഞ്ഞു.ജഗദീഷ് ഷെട്ടാർ ബിജെപിയിലേക്ക് തിരികെ പോയത് എന്ത് കൊണ്ടെന്നു അറിയില്ലെന്നു കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പ്രതികരിച്ചു.
Former Karnataka CM Jagadish Shetter Returns To BJP