അതിജീവനത്തിന്റെ നാലാം നാൾ; നാലുപേരെ ജീവനോടെ രക്ഷപ്പെടുത്തി സൈന്യം

കൽപറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം. നാലു ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ ഒരാള്‍ക്ക് പരുക്കുണ്ട്. നാല് പേരെയും രക്ഷിച്ചതായി സൈന്യം അറിയിച്ചു.

പടവെട്ടിക്കുന്നിൽ 4 പേരെ ജീവനോടെ സൈന്യം കണ്ടെത്തി. 2 പുരുഷൻമാരും 2 സ്ത്രീകളുമാണു രക്ഷപ്പെട്ടത്. ഇതിലൊരു പെൺകുട്ടിക്കാണ് കാലിനു പരുക്കേറ്റത്. ജോണി, ജോമോൾ, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് സൈന്യം രക്ഷിച്ചത്. തിരച്ചിലിനിടെ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഇവർ വീട്ടിൽ കുടുങ്ങുകയായിരുന്നെന്നു സൈന്യം അറിയിച്ചു. നാലു പേരെയും വ്യോമമാർ​ഗം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായി കരസേന അറിയിച്ചു.

ഉരുൾപൊട്ടലുണ്ടായി 78 മണിക്കൂറിന് ശേഷമാണ് ഇവരെ ജീവനോടെ കണ്ടെത്തുന്നത്. ഒരു വീടിന്റെ തകർന്ന ഭാ​ഗത്തായിരുന്നു ഇവരുണ്ടായിരുന്നത്. വീടിനെ കാര്യമായി ഉരുൾപൊട്ടൽ ബാധിച്ചില്ലെങ്കിലും വഴിയും മറ്റും തകർന്നതോടെ നാലുപേരും ഒറ്റപ്പെട്ടുപോയി.

അതേസമയം, ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി. സൈന്യവും എൻഡിആർഎഫും സംസ്ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചിൽ നടത്തുന്നത്.

More Stories from this section

family-dental
witywide